ന്യൂഡല്‍ഹി: ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലികിനെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി. താന്‍ ഒരു സ്ത്രീയെന്ന നിലയിലാണ് ഒളിമ്പിക്സ് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സാക്ഷി മാലികിനെ സന്ദര്‍ശിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ ഗുസ്തി താരങ്ങള്‍ നേരിട്ട പ്രശ്നങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് പ്രിയങ്ക പറഞ്ഞു. നിലവിലെ ബ്രിജ്ഭൂഷണ് സിങ്ങിന്റെ പാനല്‍ ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പിലെ വിജയമടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യയിലെ സ്ത്രീകളെ അനാദരവാണെന്നും പ്രിയങ്ക മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.
സാക്ഷി മാലികിന്റെ വസതിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗുസ്തി ബജ്റംഗ് പൂനിയ അടക്കമുള്ള കായിക താരങ്ങളുമായി സംവദിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കായിക താരങ്ങൾ മുന്നോട്ടുവെച്ച ആശങ്ക സമരമായി ഏറ്റെടുക്കാനാണ് കോൺഗ്രസ് തീരുമാനം. കായിക താരങ്ങളെ കേന്ദ്ര സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേരത്തെ രംഗത്ത് എത്തിയിരുന്നു.
ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷണിന്റെ അനുയായി ജയിച്ചതിന് പിന്നാലെ കടുത്ത നടപടികളിലേക്കാണ് ഗുസ്തി താരങ്ങൾ നീങ്ങിയത്. ഗുസ്തി താരം ബജ്രംഗ് പൂനിയ പത്മശ്രീ പുരസ്കാരം രാഷ്ട്രപതി ഭവന് മുന്നിൽ ഉപേക്ഷിച്ചു.
വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്കിന് പിന്നാലെ കടുത്ത തീരുമാനങ്ങൾ ആണ് മറ്റുള്ള ഗുസ്തി താരങ്ങളും സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക