പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഡിസംബര്‍ 23ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്രയാണ് സന്നിധാനത്തെത്തിയത്. വൈകുന്നേരം 5.15ന് ശരംകുത്തിയിലെത്തിയ ഘോഷയാത്രക്ക് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്കി.
സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ശ്രീകോവിലിനു മുമ്പിലെത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് ശ്രീകോവിലിനുള്ളിലെത്തിച്ച് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന വൈകുന്നേരം 6.30ന് ക്ഷേത്രത്തില്‍ നടന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താന്‍ 451 പവന് തൂക്കമുള്ള തങ്ക അങ്കി സമര്‍പ്പിച്ചത്.
മണ്ഡലപൂജ നാളെ 10.30 നും 11.30 നും ഇടയിലാകും നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബര്‍ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. ഇത്തവണ ശബരിമലയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതിനാല്‍ മകരവിളക്കിന് സ്പോട് ബുക്കിങ് 80,000 ആക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക