ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍ എന്ന അമേരിക്കന്‍ ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ വറുക്കാതെ കഴിക്കുന്ന ഉരുളക്കിഴങ്ങ് പ്രശ്നമില്ല.
ഫ്രഞ്ച് ഫ്രൈ, പൊട്ടറ്റോ ചിപ്സ്, ഹാഷ് ബ്രൗണ്‍ തുടങ്ങിയവയെല്ലാം ഉരുളക്കിഴങ്ങ് ഫ്രൈയില്‍ ഉള്‍പ്പെടുന്നു. പാചക എണ്ണയില്‍ അടങ്ങിയ ട്രാന്‍സ് ഫാറ്റ് (ട്രാന്‍സ് ഫാറ്റി ആസിഡ്) ആണ് ഉരുളക്കിഴങ്ങ് ഫ്രൈ കുടുതല്‍ കഴിക്കുന്നവരിലെ മരണ സാധ്യതക്ക് കാരണം. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്നതിന് ഇത് കാരണമാകും. മാത്രമല്ല, അമിത വണ്ണം, അലസത, കൂടിയ അളവിലുള്ള ഉപ്പ് തുടങ്ങിയവ നേരത്തെയുള്ള മരണത്തിനിടയാക്കും.
മുട്ടു തേയ്മാനത്തെ കുറിച്ച് പഠിക്കുന്നതിനിടയില്‍ നടത്തിയ നിരീക്ഷണമാണ് ഇതുസംബന്ധിച്ച വിവരങ്ങളിലേക്ക് എത്തിയത്. മുട്ടു തേയ്മാനത്തെ കുറിച്ച് പഠിക്കുന്നതിനായി ഗവേഷക വെറോണിയും സഹപ്രവര്‍ത്തകരും 45നും 79നും ഇടക്ക് പ്രായമുള്ള 4440 പേരിലാണ് നിരീക്ഷണം നടത്തിയത്. എട്ടു വര്‍ഷം നീണ്ട നിരീക്ഷണങ്ങള്‍ക്കിടെയാണ് ഉരുളക്കിഴങ്ങ് കഴിക്കുന്നതിന്റെ അപകടം വെളിപ്പെട്ടത്.
ഗവേഷണത്തില്‍ പങ്കെടുത്തവരെ ആഴ്ചയില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്ന അളവിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിച്ചു. എട്ടു വര്‍ഷത്തിനിടെ ഗവേഷണവുമായി സഹകരിച്ച 236 പേര് മരിച്ചു. ഓരോ ഗ്രൂപ്പിന്റെയും വിവരങ്ങള്‍ അവലോകനം ചെയ്തതില്‍ നിന്നും ഒരാഴ്ചയില്‍ രണ്ട് , മൂന്ന് തവണ ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നവര്‍ക്ക് അത് കഴിക്കാത്തവരേക്കാള്‍ നേരത്തെ മരണം സംഭിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക