തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ-സ്മാര്‍ട്ട് പദ്ധതി ജനുവരി ഒന്നു മുതല്‍ ലഭ്യമായി തുടങ്ങും. ഇതോടെ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകും. ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര് ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്യും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ് മന്ത്രി പി. രാജീവ് പുറത്തിറക്കും.
ആദ്യഘട്ടം കോര്‍പറേഷനുകളിലും നഗരസഭകളിലുമാണ് പദ്ധതി ലഭ്യമാക്കുന്നത്. കെ-സ്മാര്‍ട്ട് പദ്ധതിയിലൂടെ 80 ഓളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭിക്കുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഏപ്രില്‍ ഒന്നോടെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ഓഫിസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി ലഭ്യമാകും. ഇ-ഗവേണന്‍സില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തന്‍ വേഗം പകരുന്ന സംവിധാനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐ.കെ.എം) കെ-സ്മാര്‍ട്ട് (കേരള സൊലൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്ട്രേറ്റിവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍) വികസിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളില്‍ വിപുലമായ ഓണ്‍ലൈന്‍ സേവനം നടപ്പാക്കുന്നത്. ആദ്യഘട്ടം ജനന, മരണ, വിവാഹ രജിസ്ട്രേഷന്, വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള ലൈസന്‍സ്, വസ്തുനികുതി, യൂസര്‍ മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ്, ഫിനാന്‍സ് മൊഡ്യൂള്‍, കെട്ടിട അനുമതി, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളായിരിക്കും ലഭ്യമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക