രാജ്യത്തെ ഹജ്ജ് തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം നടക്കും. മെയ് 9ന് ഹജ്ജ് തീർത്ഥാടകരുമായി ആദ്യ വിമാനവും ജൂൺ 10ന് അവസാന ഹജ്ജ് വിമാനവും പുറപ്പെടും. ഹജ്ജ് കർമ്മങ്ങൾ ജൂൺ 14 മുതൽ 19 വരെയാണ് നടക്കുന്നത്.
തീർത്ഥാടകരുമായുള്ള മടക്കയാത്ര ജൂൺ 20 മുതൽ ജൂലൈ 21 വരെ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഹജ്ജിന്റെ വിവിധ നടപടികൾ സമയബന്ധിതമായി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കർമ്മപദ്ധതി പുറത്തുവിട്ടത്. ഇത് പ്രകാരം ജനുവരി മൂന്നാം വാരത്തിൽ ഹജ്ജ് നറുക്കെടുപ്പ് നടന്നാൽ ആദ്യ ഘടു ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അടയ്ക്കണം. ജനുവരി 30ന് ഉള്ളിലാണ് പാസ്പോർട്ട് നൽകേണ്ടത്. ജനുവരി 15 വരെയാണ് ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുക.
ഹജ്ജ് ട്രെയിനർമാർക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി ആദ്യവാരവും അവർക്കുള്ള പരിശീലനം ഫെബ്രുവരി ആദ്യവും നൽകും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കർമ്മ പദ്ധതി പ്രകാരം ബിൽഡിങ് സെലക്ഷൻ കമ്മിറ്റിയുടെ മക്കയിലെയും മദീനയിലെയും കെട്ടിടങ്ങളുടെ ആദ്യഘട്ട പരിശോധന ജനുവരി, ഫെബ്രുവരി മാസങ്ങളിലും രണ്ടാംഘട്ട പരിശോധന ഫെബ്രുവരി, മാർച്ച് മാസങ്ങളിലും നടക്കും.
ജനുവരി എട്ടിനും 11നും ഇടയിൽ സൗദിയുമായുള്ള ഹജ്ജ് ഉഭയ കക്ഷി കരാറും ഫെബ്രുവരി ആദ്യം വിമാന കമ്പനികളുമായുള്ള കരാറും ഒപ്പിടും. ഫെബ്രുവരി 15ന് കാത്തിരിപ്പ് പട്ടികയിൽ നിന്ന് അവസരം ലഭിക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കും. മാർച്ച് 20ന് വിമാന കമ്പനികൾക്ക് സമയ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി അവസാനിക്കും.
മാർച്ച് അവസാനവാരം തീർത്ഥാടകർക്ക് നൽകാനുള്ള പ്രതിരോധ കുത്തിവെപ്പ് ഹജ്ജ് കമ്മിറ്റികൾക്ക് നൽകുകയും കുത്തിവെപ്പ് ക്യാമ്പുകൾ ഏപ്രിൽ 15ന് ആരംഭിക്കുകയും ചെയ്യും. മാർച്ച് 20ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഹജ്ജ് മാപ്പ് പുറത്തിറക്കും. ഇതേ ദിവസം തന്നെ തെരഞ്ഞെടുക്കുന്ന ഖാദിമുൽ ഹുജ്ജാജിമാർക്ക് ഏപ്രിൽ 16ന് പരിശീലനം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക