ഡല്‍ഹി: നേപ്പാള്‍ സന്ദര്‍ശനത്തിനൊരുങ്ങി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മന്ത്രി നേപ്പാളിലെത്തുന്നത്. വ്യാഴാഴ്ചയാണ് സന്ദര്‍ശനം ആരംഭിക്കുക. ഇരു രാജ്യങ്ങള്‍ തമ്മിലുളള നയതന്ത്രബന്ധം കൂടുതല്‍ ശാക്തീകരിക്കാനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. നേപ്പാള്‍ വിദേശകാര്യമന്ത്രി എന്‍.പി സൗദുമായി എസ്. ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും.
നേപ്പാള്‍ പ്രസിഡന്റ് രാമചന്ദ്ര പൗഡലും പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലുമായും എസ്. ജയശങ്കര്‍ ആശയവിനിമയം നടത്തും. നേപ്പാളിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദ സന്ദര്‍ശനം മാത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജലവൈദ്യുതി, ഡിജിറ്റല്‍ പെയ്മെന്റ്, വ്യാപാരം തുടങ്ങിയ മേഖലകളില്‍ പങ്കാളിത്തം ഊര്‍ജിതമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പത്ത് വര്‍ഷം കൊണ്ട് നേപ്പാളില്‍ നിന്ന് 10,000 മെഗാവാട്ട് വൈദ്യുതി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ ലക്ഷ്യമിടുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം ഇന്ത്യ-നേപ്പാല്‍ സംയുക്ത കമ്മീഷന് അവലോകനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക