തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഹെലികോപ്റ്റര്‍ മാര്‍ഗം അദ്ദേഹം കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തിയ അദ്ദേഹം ജില്ലാ ആശുപത്രി ജംഗ്ഷന് വരെ റോഡ് മാര്‍ഗമാണ് സഞ്ചരിക്കുന്നത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെയാകും മോദിയുടെ ഒന്നരക്കിലോമീറ്റര്‍ റോഡ് ഷോ.
റോഡ് ഷോയ്ക്ക് ശേഷം തേക്കിന്‍കാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. നടി ശോഭന, പി ടി ഉഷ, സുരേഷ് ഗോപി, അനില്‍ ആന്റണി, പി കെ കൃഷ്ണദാസ്, രാധാ മോഹന്‍ അഗര്‍വാള്‍, ശോഭ സുരേന്ദ്രന് തുടങ്ങിയവര്‍ വേദിയിലെത്തിയിട്ടുണ്ട്. നഗരിയില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്ക്വാഡിന്റെ പരിശോധനയുണ്ട്. നായക്കനാലില്‍ നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്ക് ശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പ്രധാന വേദിയിലേക്ക് കടത്തിവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക