ജസ്ന തിരോധാന കേസിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ചത് തികച്ചും സാങ്കേതികത്വം മാത്രമാണെന്നും അന്വേഷണം അവസാനിപ്പിച്ചെങ്കിലും ജസ്നയെ ഇനിയും കണ്ടെത്താൻ കഴിയും എന്നാണ് പ്രതീക്ഷ എന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.
തിരോധാന കേസിൽ അന്വേഷണം താൽക്കാലികമായി അവസാനിപ്പിച്ചുള്ള സിബിഐ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത് എന്നും സിബിഐ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസി ആണെന്നും അദ്ദേഹം പറഞ്ഞു. ഒരു കേസിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ സിബിഐ ഇത്തരം റിപ്പോർട്ട് സമർപ്പിക്കാറുണ്ട് എന്നും കേസിനെ കുറിച്ച് എന്നെങ്കിലും സൂചന ലഭിക്കുകയാണെങ്കിൽ തുടർന്നും അന്വേഷണം നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെസ്നയുടെ തിരോധാന കേസ് തെളിയേണ്ടതാണെന്നും അന്വേഷണത്തിൽ മനപ്പൂർവമായ വീഴ്ച സംഭവിച്ചിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം നല്ല രീതിയിലാണ് പോലീസ് അന്വേഷണം നടത്തിയത് എന്നും കേസുകൾ തെളിയാതെ വരുമ്പോൾ കുറ്റപ്പെടുത്തലുകൾ സ്വാഭാവികമാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ജെസ്നക്ക് എന്തു സംഭവിച്ചു എന്ന് കണ്ടെത്താനായില്ല എന്നും കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടരന്വേഷണം ആകാമെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം ജസ്ന തിരോധാന കേസിൽ സിബിഐ അന്വേഷണം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു.
ക്രൈം ബ്രാഞ്ച് ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് ആവർത്തിക്കുമ്പോഴും ഇതിനു തക്ക തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല. ജസ്നയെ കാണാതായ പരാതി ലഭിച്ച 48 മണിക്കൂറിനുള്ളിൽ കാര്യമായ അന്വേഷണം ഉണ്ടാകാത്തത് തിരിച്ചടിയായിരുന്നു സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ജെസ്ന ബസ് കയറി എന്ന് പറയപ്പെടുന്ന സ്റ്റോപ്പിലെ കടയിലെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് ലോക്കൽ പോലീസിൽ നിന്ന് ആകെ ലഭിച്ച തെളിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക