വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യ. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1 വിജയകരമായി പൂർത്തിയാക്കി. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കി പേടകം ഒന്നാം ലെഗ്രാഞ്ച് ബിന്ദുവിൽ എത്തി.
ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്ന് വൈകിട്ട് നാലുമണിയോടെ വിജയകരമായി പൂർത്തിയാക്കി. വരുന്ന അഞ്ചുവർഷം ഇവിടെ തുടർന്ന് പേടകം സൂര്യനെ കുറിച്ച് പഠിക്കും.
സൂര്യനും ഭൂമിക്കും ഇടയിൽ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എൽ 1 ബിന്ദുവിലെ പ്രത്യേക സാങ്കല്പിക ഭ്രമണപഥത്തിൽ എത്തിയതോടെ ഇനി അധികം ഇന്ധനം ഉപയോഗിക്കാതെ ദീർഘകാലത്തേക്ക് പേടകത്തെ അവിടെ നിലനിർത്താൻ സാധിക്കും. 2023 സെപ്റ്റംബർ രണ്ടിനാണ് സൂര്യനെ കൂടുതൽ അടുത്തുനിന്ന് നിരീക്ഷിക്കാനും പഠിക്കാനും ആയി ശ്രീഹരിക്കോട്ടയിൽ നിന്ന് ആദിത്യ 1 വിക്ഷേപിച്ചത്.
അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാൻഡുകളിലൂടെ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം മാറ്റൽ പ്രക്രിയ പൂർത്തിയാക്കിയത്. ആദിത്യ എത്തിച്ചേർന്ന ലെഗ്രാഞ്ച് ബിന്ദുവിൽ നിന്ന് സൂര്യനിലേക്ക് 14.85 കോടി കിലോമീറ്റർ ഉണ്ട്. ആദിത്യ എല്‍ 1 പേടകത്തെ നിയന്ത്രിക്കുന്നത് ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക