ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ബോയിങ് 737-8 മാക്സ് വിമാനങ്ങളിലും അടിയന്തര പരിശോധന നടത്താന്‍ എയര്‍ ഇന്ത്യയ്ക്കും അകാസ എയറിനും സ്പൈസ് ജെറ്റിനും നിര്‍ദേശം നല്കി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ.).
കഴിഞ്ഞ ദിവസം പറക്കുന്നതിനിടെ ആകാശത്തുവെച്ച് അലാസ്ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-9 മാക്സ് വിമാനത്തിന്റെ വാതില്‍ തുറന്നു പോയതിനു പിന്നാലെയാണ് നടപടി. മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് പരിശോധന നടത്താനുള്ള ഉത്തരവ് പുറത്തുവിട്ടത്.
അപകടമുണ്ടായ വിമാനമായ മാക്സിന്റെ ബി 737-9 വേരിയന്റ് ഇന്ത്യന്‍ എയര്‍ലൈനുകളില്‍ ഉപയോഗിക്കുന്നില്ലെങ്കിലും ബോയിങ് 737-8 മാക്സ് വിമാനങ്ങളുണ്ട്. എന്നിരുന്നാലും സുരക്ഷാനടപടിയുടെ ഭാഗമായാണ് നിര്‍ദേശമെന്ന് ഡിജിസിഎ വ്യക്തമാക്കി.
അപകടത്തിനു പിന്നാലെ അലാസ്ക എയര്‍ലൈന്‍സ് എല്ലാ ബോയിങ് 737-9 മാക്സ് വിമാനങ്ങളും നിലത്തിറക്കി. പോര്‍ട്ട്ലാന്‍ഡില്‍നിന്ന് കാലിഫോര്‍ണിയയിലെ ഓണ്‍ടാരിയോയിലേക്ക് പോയ എ.എസ് 1282 നമ്പര്‍ വിമാനത്തിന്റെ മധ്യഭാഗത്തെ വാതില്‍ ആണ് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തുറന്നുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക