കോഴിക്കോട്: കോഴിക്കോട് കൂടത്തായി റോയ് വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ പ്രതി ജോളി ജോസഫിന് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്ണപ്പണിക്കാരന് പ്രജി കുമാറിന്റെ ഭാര്യ ശരണ്യയാണ് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറിയത്. കേസിലെ അറുപതാം സാക്ഷിയാണ് പ്രജി കുമാറിന്റെ ഭാര്യ.
പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജൂവലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം.എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ മാറ്റി പറഞ്ഞിരിക്കുന്നത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ആറായി.
ജോളിയുടെ ഭര്‍ത്തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേര് ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക