മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ. എംടി നടത്തിയ വിമർശനം കേന്ദ്രസർക്കാരിന് നേരെയുള്ള കുന്തമുനയാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ കേന്ദ്രസർക്കാറിന് ഉദ്ദേശിച്ചുള്ളതാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
അദ്ദേഹത്തിന്റെ സോവിയറ്റ് റഷ്യ പരാമർശത്തിന് കേരളത്തിലെ സാഹചര്യവുമായി ബന്ധമില്ലെന്നും സോവിയറ്റ് ഒരു റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ ചർച്ച ചെയ്തിട്ടുള്ളതാണെന്നും രാജ്യത്തിന്റെ അവസ്ഥയിൽ മനംനൊന്താവും എം ടി ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത് എന്നും ഇ പി ജയരാജൻ പ്രതികരിച്ചു.
മന്നത്ത് പത്മനാഭൻ, ശ്രീനാരായണഗുരു, ഇഎംഎസ്, എകെജി എന്നിവരുടെ ഒക്കെ ചിത്രങ്ങൾ പലരും ആരാധിക്കാറുണ്ട് എന്നും അതുപോലെയുള്ള ബഹുമാനമാണ് തനിക്ക് പിണറായി വിജയനോട് ഉള്ളത് എന്നും ഇ പി ജയരാജൻ പറഞ്ഞു. ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവത്തിലെ കോഴിക്കോട് കടപ്പുറത്ത് നടന്ന ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷ വിമർശനങ്ങൾ ഉൾപ്പെട്ട പ്രസംഗം.
രൂക്ഷഭാഷയിൽ അദ്ദേഹം അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി വരുന്ന നേതൃത്വങ്ങളെയും വിമർശിച്ചിരുന്നു. ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമാണ് അധികാരം എന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടി മൂടിക്കഴിഞ്ഞു എന്നും അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു എന്നും ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാനും ആരാധകരാക്കാനും സാധിക്കുമെന്നും ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകൾ അല്ല സ്വാതന്ത്ര്യം എന്നും എംടി പ്രസംഗത്തിൽ പറഞ്ഞിരുന്നു. എം ടി നടത്തിയ ഈ പ്രസംഗം കേന്ദ്രത്തിന് നേരെയാണെന്നും കേരള സർക്കാരിനെതിരെ അല്ലെന്നുമാണ് ഇ പി ജയരാജൻ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക