ഗാസ സിറ്റി: ഹൂതികള്‍ക്കെതിരെ സൈനികനീക്കം ശക്തമാക്കി അമേരിക്കയും ബ്രിട്ടനും. ചെങ്കടലില്‍ ഇസ്രായേല്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുമെന്ന ഭീഷണി മുന്‍നിര്‍ത്തിയാണ് ഇരുരാജ്യങ്ങളും സൈനിക നീക്കം ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഹൂതികളും വ്യക്തമാക്കി.
ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതി അപലപിച്ചിരിക്കെ, സൈനിക നടപടിക്ക് നയതന്ത്ര പിന്തുണ ഉണ്ടെന്നാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തില്‍ ഹൂതികള്‍ക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചിരുന്നു.
ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനു നേരെ ചുരുങ്ങിയ തോതിലുള്ള ആക്രമണമാണ് അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹുദൈദക്കും ഹജ്ജാക്കും ഇടയില്‍ ഹൂതികള്‍ ഡ്രോണുകള്‍ അയക്കുന്ന കേന്ദ്രങ്ങള്‍ അക്രമിക്കാനാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.കപ്പലുകള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണം ചെങ്കടലിലെ നാവിക സുരക്ഷാ സേന ഗൗരവത്തില്‍ കാണുമെന്ന് പെന്റഗണും അറിയിച്ചു.
അതേസമയം, രക്ഷാസമിതി പ്രമേയം അപഹാസ്യവും ഇസ്രായേലിനെ പിന്തുണക്കുന്നതുമാണെന്ന് ഹൂതികള്‍ പ്രതികരിച്ചു. ഇസ്രായേല്‍ കപ്പലുകളുടെ സഹായത്തിന് ആരുതന്നെ വന്നാലും തിരിച്ചടിക്കുമെന്നും ഹൂതികളുടെ മുന്നറിയിപ്പ് നല്കി. ഒമാന്‍ സമുദ്രത്തില്‍ തങ്ങളുടെ എണ്ണ ടാങ്കര്‍ പിടിച്ചെടുത്ത ഇറാന് നടപടി നിയമവിരുദ്ധമെന്ന് പെന്റഗണ്‍ കുറ്റപ്പെടുത്തി. നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക