ഡല്‍ഹി: അതിശൈത്യത്തെ പ്രതിരോധിക്കാന്‍ മുറിക്കുള്ളില്‍ കല്‍ക്കരി ഉപയോഗിച്ച് തീ കത്തിച്ചു വെച്ചതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ആറ് പേര് ശ്വാസംമുട്ടി മരിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മരണമെന്ന് പോലീസ് വ്യക്തമാക്കി. തീ കായുന്നതിനായി ഒരുക്കിയ കനലില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് മരണം.
ശനിയാഴ്ച രാത്രിയാണ് രണ്ടിടങ്ങളിലും കല്‍ക്കരിയുപയോഗിച്ച് കനലൊരുക്കുന്ന ‘അംഗീഠി’യില്‍ നിന്നുള്ള പുകയെത്തുടര്‍ന്ന് അപകടമുണ്ടായത്. അലിപ്പുരിന് സമീപമുള്ള ഖേര കലന്‍ ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ടാങ്കര്‍ ഡ്രൈവറായ രാകേഷ് സിങ് (40), ഭാര്യ ലളിത സിങ് (38), അവരുടെ ഒമ്പതും ഏഴും വയസുള്ള രണ്ട് ആണ്മക്കള് പിയൂഷ് സിങ്, സണ്ണി സിങ് എന്നിവരാണ് മരിച്ചത്.
അപകടത്തേക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടര്‍ന്ന് പോലീസ് ജനാലച്ചില്ല് പൊട്ടിച്ചാണ് മുറിക്കുള്ളില്‍ കടന്ന് കുടുംബത്തിലെ നാലുപേരേയും പുറത്തെത്തിച്ചത്. ഇവരെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേരും മരണപ്പെട്ടിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ശ്വാസംമുട്ടിയുള്ള മരണമാണെന്നാണ് നിഗമനമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമഡല്‍ഹിയിലെ ഇന്ദര്‍പുരിയിലാണ് സമാനമായ രീതിയില്‍ രണ്ടുപേര്‍ മരിച്ചത്. 57 കാരനായ റാം ബഹാദൂര്‍, 22 കാരനായ അഭിഷേക് എന്നിവരാണ് താമസസ്ഥലത്ത് മരിച്ചത്. നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂര്‍ ഡല്‍ഹിയില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. അഭിഷേക് വീട്ടുജോലിക്കാരനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക