തടവ്ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾക്ക് അംഗീകാരമായി. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പത്തുവർഷം വരെ തടവ് ശിക്ഷ ലഭിച്ച കുറ്റവാളികളിൽ പകുതി ശിക്ഷ കാലാവധി പൂർത്തിയാക്കിയ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾക്കാണ് അംഗീകാരമായത്.
2023 ജൂലൈയോടെ ശിക്ഷാ കാലാവധിയുടെ പകുതി പൂർത്തിയാക്കിയ കുറ്റവാളികൾക്ക് സാധാരണ ശിക്ഷായിളവ് ഉൾപ്പെടുത്തിയുള്ള കാലാവധി പരിഗണിച്ചാണ് ഇതിനായി പരിഗണിക്കുക.
ജയിൽ അധികൃതർ മോചിപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച ശേഷം സർക്കാർ സമിതി പട്ടിക പരിശോധിച്ച് മന്ത്രിസഭയ്ക്ക് നൽകുകയും മന്ത്രിസഭ അംഗീകാരം നൽകിയാൽ ഇവരുടെ മോചനം സാധ്യമാകുകയും ചെയ്യും. എന്നാൽ ചില തടവുകാർക്ക് ഈ ഇളവ് ലഭ്യമാകുകയില്ല.
കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചവർ, ഇതര സംസ്ഥാനങ്ങളിലെ കോടതികൾ ശിക്ഷിച്ചവർ, വിദേശ പൗരന്മാർ, കോടതി മോചിപ്പിക്കരുതെന്ന് നിർദ്ദേശിച്ചവർ, പോക്സോ കേസുകളിലെ പ്രതികൾ, ആസിഡ് ആക്രമണക്കേസിലെ പ്രതികൾ, തീവ്രവാദ കേസിലെ പ്രതികൾ, കള്ളനോട്ട് കേസിലെ പ്രതികൾ, മനുഷ്യ കടത്ത് കേസിലെ പ്രതികൾ, മയക്കുമരുന്ന് കേസിലെ പ്രതികൾ, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ, ആയുധക്കടത്ത് കേസിലെ പ്രതികൾ, അഴിമതിക്ക് ശിക്ഷ അനുഭവിക്കുന്നവർ, സംസ്ഥാനത്തിനെതിരെ പ്രവർത്തനം നടത്തിയവർ എന്നിവർക്കാണ് ശിക്ഷാ ഇളവ് ലഭ്യമാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക