ഗുജറാത്തിലെ ഹരനി തടാകത്തിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 12 കുട്ടികളും രണ്ട് അധ്യാപകരും ഉൾപ്പെടെ 14 പേരാണ് അപകടത്തിൽ ഇതുവരെ മരണപ്പെട്ടത്.
27 പേർ സഞ്ചരിച്ച ബോട്ട് വഡോദരക്ക് സമീപമുള്ള ഹരനി തടാകത്തിൽ വച്ച് ഇന്ന് ഉച്ചയോടെയാണ് അപകടത്തിൽ പെട്ടത്. സ്വകാര്യ സ്കൂളിലെ 23 കുട്ടികളും നാല് അധ്യാപകരും ആണ് അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടം സംഭവിച്ച സമയത്ത് ആരും തന്നെ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികൾ പറയുന്നു.
അഗ്നിരക്ഷ സേനക്ക് പുറമേ എൻ ഡി ആർ എഫ് സംഘത്തെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. പതിനൊന്നോളം കുട്ടികളെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക