ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയോടനുബന്ധിച്ച് മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കന്നുകാലികളിലെ സമഗ്ര കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പിന്റെ നാലാംഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുന്നു. കഴിഞ്ഞ ഡിസംബർ ഒന്ന് മുതൽ ആരംഭിച്ച സൗജന്യ പ്രതിരോധകുത്തിവെയ്പ് പരിപാടി വരുന്ന ജനുവരി 20 വരെയാണ് ഉള്ളത്. മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനേഷൻ ടീമുകൾ കർഷകരുടെ വീടുകളിൽ എത്തി ഇതുവരെ പത്തുലക്ഷത്തോളം പശുക്കൾക്കും എരുമകൾക്കുമാണ് സൗജന്യമായി വാക്സിനേഷൻ എടുത്തുകൊടുത്തത്.
കുളമ്പുരോഗത്തെ പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ പൂർണമായും തടയാൻ കഴിയുകയുള്ളൂ. പശുക്കിടാങ്ങൾക്ക് നാല് മാസം പ്രായമെത്തുമ്പോൾ ആദ്യത്തെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പ്പെടുക്കണം. ഏഴുമാസത്തിന് മുകളിൽ ഗർഭിണികളായ പശുക്കളെ വാക്സിൻ നൽകുന്നതിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കാം. എന്നാൽ അവയ്ക്ക് പ്രസവശേഷം വാക്സിൻ നൽകണം. ഒരു മേഖലയിലെ എൺപത് ശതമാനം കന്നുകാലികൾ എങ്കിലും മതിയായ പ്രതിരോധം/കൂട്ടപ്രതിരോധം കൈവരിച്ചാൽ മാത്രമേ കുളമ്പുരോഗത്തെ പൂർണമായും അകറ്റി നിർത്താൻ കഴിയുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക