കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാംപ്രതി ലൈലയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. നേരത്തെ വാദം പൂർത്തിയായ കേസിൽ ഇന്നാണ് ജസ്റ്റിസ് സോഫി തോമസ് വിധി പറഞ്ഞത്.
താൻ വെറും കാഴ്ചക്കാരി മാത്രമാണെന്നും തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്നും ലൈല വാദിച്ചുവെങ്കിലും സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കേസാണിത് എന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ, എറണാകുളം കാലടി സ്വദേശിനി റോസിലിൻ എന്നിവരെ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ഭഗവൽ സിംഗ് ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹങ്ങൾ വീടിന്റെ പല ഭാഗങ്ങളിലായി സംസ്കരിച്ചു എന്നുമാണ് കേസ്.
കേസിൽ ഷാഫി ഒന്നാം പ്രതിയും ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽ സിംഗ് രണ്ടാം പ്രതിയും ഭാര്യ ലൈല മൂന്നാം പ്രതിയുമാണ്. എറണാകുളത്ത് ലോട്ടറി വിൽപ്പന നടത്തുന്ന പത്മയെ 2022 സെപ്റ്റംബർ 26മുതൽ കാണാനില്ലെന്ന് കാണിച്ച് കൊച്ചി പോലീസിന് കിട്ടിയ പരാതിയാണ് ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ സുപ്രധാന കണ്ടെത്തലുകളിലേക്ക് നയിച്ചത്.
കുടുംബ ഐശ്വര്യത്തിന് വേണ്ടി രണ്ട് സ്ത്രീകളെ നരഭലി ചെയ്തു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. മൂന്നുതവണ നേരത്തെയും ലൈല ജാമ്യം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു.
ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും വിദേശത്ത് കടക്കാനും സാധ്യതയുണ്ട് എന്നും പ്രതിഷേധ കുറ്റകൃത്യത്തിന്റെ ഭീകരതയും അതുണ്ടാക്കിയ വീതിയും സമൂഹ മനസ്സിൽനിന്ന് ഇന്നും മാഞ്ഞിട്ടില്ലെന്ന വാദം അംഗീകരിച്ച കോടതി കഴിഞ്ഞ ഓഗസ്റ്റിലാണ് മൂന്നാം തവണയും ലൈലയുടെ ജാമ്യ ഹർജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക