ഡല്‍ഹി: അയോധ്യയിൽ രാമക്ഷേത്രത്തിൽ ഭക്തർക്ക് ഇന്ന് മുതൽ പ്രവേശനം. അയോധ്യാ ക്ഷേത്ര നഗരിയുടെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് ഇന്ന് ഏറ്റെടുക്കും.
രാവിലെ 7 മുതൽ 11.30വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകീട്ട് ഏഴ് വരെയുമാണ് ദർശന സമയം. രാവിലെ 6.30ന് ജാഗരൺ, 12ന് ഭോഗ്, 7.30ന് സന്ധ്യാ എന്നിങ്ങിനെ ദിവസത്തിൽ മൂന്ന് ആരതികൾ.
ക്ഷേത്രത്തിന്റെ വെബ് സൈറ്റ് വഴിയോ, നേരിട്ട് എത്തിയോ ആരതി ബുക്ക് ചെയ്യാം. വിശേഷ ദിവസങ്ങളിൽ 16 മണിക്കൂർവരെ ക്ഷേത്രം തുറന്നിരിക്കും.
അഞ്ച് ലക്ഷം ഭക്തർ എത്തിയാൽ ഒരാൾക്ക് 17 സെക്കന്റ് സമയം ദർശനം ലഭിക്കും. ഗർഭഗൃഹത്തിൽ ഇന്നലെ പ്രാണപ്രതിഷ്ഠ നടത്തിയ രാംലല്ലയെയും ഉൽസവ മൂർത്തിയായ രാംലല്ലയെയും രാമസഹോദരങ്ങളെയും ഹനുമാനെയും തൊഴാം.
മൊബൈൽ ഫോൺ ഉൾപ്പെടെ സൂക്ഷിക്കാൻ പിൽഗ്രം ഫെസിലിറ്റേഷൻ സെന്ററിൽ സൗകര്യമുണ്ട്.
അയോധ്യയിൽ സുരക്ഷാ ഒരുക്കാൻ യോഗി സർക്കാർ നിയോഗിച്ചത് പി.എ.സി എന്ന് വിളിക്കുന്ന ഉത്തർപ്രദേശ് പ്രവിശ്യാ സായുധ കോൺസ്റ്റബുലറിയെ ആണ്.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ മനസറിഞ്ഞ് സംഘർഷങ്ങളിൽ ഉൾപ്പെട്ടവരെ തല്ലിചതയ്ക്കാൻ പരിശീലനം നേടിയ പൊലീസ് സംഘമാണ് ഇത്.
അയോധ്യയിൽ നിന്നും സിആർപിഎഫിനെ പിൻവലിച്ച് ഉത്തർപ്രദേശ് സംസ്ഥാന പൊലീസിനെ നിയോഗിക്കുന്ന ബി.ജെ.പി സർക്കാർ പി.എ.സിയെയും അയോധ്യയിൽ വിന്യസിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക