നിയമസഭയിൽ നടന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു. നയ പ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭ വിട്ടത്. അവസാന ഖണ്ഡിക മാത്രമായി കൊണ്ട് തന്റെ ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവർണർ അറിയിച്ചു.
രൂക്ഷ വിമർശനങ്ങൾ കേന്ദ്രസർക്കാറിന് എതിരെ ഉന്നയിച്ചു കൊണ്ടുള്ള നയ പ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവർണർ വായിക്കാതെ ഒഴിവാക്കി. സഭ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
നയ പ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവർണറെ മുഖ്യമന്ത്രി പൂച്ചെണ്ട് നൽകി സ്വീകരിച്ചെങ്കിലും പരസ്പരം മുഖത്ത് പോലും നോക്കിയില്ല എന്നതും ശ്രദ്ധേയമാണ്. വെറും ഒരു മിനിറ്റ് 17 സെക്കൻഡുകൾ കൊണ്ടാണ് ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത തരത്തിൽ ഗവർണർ പ്രഖ്യാപന പ്രസംഗംഅവതരിപ്പിച്ചത്.
മണിപ്പൂർ വിഷയത്തിലെ സർക്കാറിന്റെ നിലപാട്, സർക്കാരിന്റെ വികസന കാഴ്ചപ്പാടുകൾ മുതലായവ ഉൾക്കൊള്ളുന്ന സുപ്രധാന ഭാഗങ്ങളും എന്റെ ജനങ്ങൾ എന്റെ സർക്കാർ മുതലായ അഭിസംബോധനകളും ഒഴിവാക്കിയ ഗവർണർ മണിപ്പൂർ വിഷയം മുൻനിർത്തി എന്റെ സർക്കാർ എല്ലാവിധ വംശഹത്യകൾക്കും മനുഷ്യരാശിക്ക് എതിരായ എല്ലാ കുറ്റകൃത്യങ്ങളെയും അപലപിക്കുന്നു എന്നുള്ള ഭാഗങ്ങളും വായിക്കാതെ ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക