കോസ്റ്റ് ഗാർഡിന്റെ 48 മത് റേസിങ് ഡേ പരേഡിൽ പങ്കെടുക്കുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടുദിവസം കൊച്ചിയിൽ. ഗവർണറുടെ സുരക്ഷ ഏറ്റെടുക്കുന്നതിനായി 65 പ്രത്യേകസംഘം ഇന്ന് ബംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തി സുരക്ഷാ ചുമതല ഏറ്റെടുക്കും.
എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് കേന്ദ്രം ഗവർണർക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കൊച്ചിയിലെത്തുന്ന ഗവർണർ വ്യാഴാഴ്ചയാണ് പൂനയിലേക്ക് മടങ്ങുക. വൈകിട്ട് 6 30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന ഗവർണർ കോസ്റ്റ് ഗാർഡിന്റെ ഗസ്റ്റ് ഹൗസിലായിരിക്കും താമസിക്കുക.
ഇന്ന് ഗവർണറുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സിആർപിഎഫ്, കേരള പോലീസ്, രാജ് ഭവൻ എന്നിവരുടെ യോഗം നടക്കും. യോഗത്തിൽ ഏതൊക്കെ വിധത്തിൽ സുരക്ഷാ ചുമതലകൾ വിഭജിക്കണമെന്ന് കാര്യത്തിലും തീരുമാനം ഉണ്ടാകും.
ഗവർണറുടെ യാത്രാവ്യൂഹത്തിൽ സിആർപിഎഫും പോലീസും ഉണ്ടാകും. രാജ്ഭവന് ഉള്ളിൽ സിആർപിഎഫും പുറത്ത് പോലീസും സുരക്ഷാ ചുമതല നിർവഹിക്കും എന്നാണ് കരുതുന്നത്. സംസ്ഥാന ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവർണർക്ക് സിആർപിഎഫ് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് കൈമാറിയിരുന്നു.
കൊല്ലം ജില്ലയിലെ നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് ഗവർണർ വാഹനത്തിൽ നിന്നും ഇറങ്ങി റോഡിൽ മണിക്കൂറുകളോളം കുത്തിയിരുന്നത് വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. തുടർന്ന് ഗവർണർ കേന്ദ്രസർക്കാറിനെ വിവരമറിയിക്കുകയും കേന്ദ്രസേനയെ ഗവർണറുടെ സുരക്ഷയ്ക്കായി നിയോഗിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക