പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻഖാന് കോടതി പത്തുവർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഔദ്യോഗിക രേഖകൾ പരസ്യമാക്കി എന്ന കേസിലാണ് ഇമ്രാൻഖാന് പാക്ക് കോടതി പത്തു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
മുൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയെയും പത്തു വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിന് പാക്കിസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണായക നീക്കം. 2022 മാർച്ചിൽ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പി ടി ഐ) റാലിയിൽ വാഷിംഗ്ടണിലെ പാക്ക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ വെളിപ്പെടുത്തി എന്ന കേസിലാണ് ഇമ്രാൻഖാനെ പത്തു വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഖാൻ, ഖുറേഷി എന്നിവരുടെ വിചാരണ ജയിലിൽ വച്ച് പൂർത്തിയാക്കിയിരുന്നു. ഇവർക്കെതിരെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ ഇരുവരുടെയും പ്രസംഗത്തിന്റെ പൂർണ്ണ വിവരവും ഉണ്ട്.
നിലവിൽ ഇമ്രാൻ ഖാൻ തോഷഘാന അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്. തടവ് ശിക്ഷാ ഇസ്ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തെങ്കിലും മറ്റ് കേസുകളുടെ പേരിൽ അദ്ദേഹത്തെ ജയിലിൽ നിന്നും ഇതുവരെയും വിട്ട് അയച്ചിട്ടില്ല. പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അദ്ദേഹത്തിന് അഞ്ചുവർഷത്തേക്ക് വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക