തിരുവനന്തപുരം: രൺജീത് ശ്രീനിവാസൻ കൊലപാതകക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകാൻ ഉത്തരവ്. അന്വേഷണസംഘത്തെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബ് അഭിനന്ദിച്ചു. കോടതിവിധിയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും ഡിജിപി പറഞ്ഞു.
ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന് വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്നാണ് പുറത്തു വന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് നിരീക്ഷിച്ചാണ്15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
കൊലപാതകത്തിന് പുറമെ ക്രിമിനൽ ഗൂഢാലോചന , തെളിവ് നശിപ്പിക്കൽ , സാക്ഷികളെ ഭീഷണിപ്പെടുത്തൽ , വീട്ടിൽ അതിക്രമിച്ച് കടന്നു കയറൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജീവപര്യന്തം, കഠിന തടവ് , പിഴ എന്നിവയും വിധിച്ചു. അന്വഷണം പഴുതടച്ചതായിരുന്നുവെന്നും വിധിയിൽ സന്തുഷ്ടയാണെന്നും രൺജീത് ശ്രീനിവാസന്റെ ഭാര്യയും അമ്മയും പറഞ്ഞു
15 പ്രതികളും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. ആകെ 15 പേരാണ് പ്രതികൾ. ഇവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
2021 ഡിസംബർ 19നാണ് രൺജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിന്റെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
തലേന്ന് മണ്ണഞ്ചേരിയില്‍ വെച്ച് SDPI നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്. ഷാൻ വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക