രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിലെ 15 പ്രതികൾക്കും അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വധശിക്ഷ വിധിച്ചത്.
പ്രതികൾ ദയ അർഹിക്കുന്നില്ല എന്ന് പ്രസ്താവിച്ച കോടതി 15 പേരെയും വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. കേസിലെ പ്രതികളായ 15 പേരിൽ 14 പേരും വിധി കേൾക്കുന്നതിനായി കോടതിയിൽ എത്തിയിരുന്നു. പ്രതികളിൽ ഒരാൾ അസുഖബാധിതനായതിനെ തുടർന്ന് ആശുപത്രിയിലായതിനാൽ കോടതിയിൽ എത്തിയിരുന്നില്ല.
കഴിഞ്ഞമാസം ഇരുപതിനാണ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികളും കുറ്റക്കാരാണ് എന്ന് കോടതി വിധിച്ച പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട ശേഷം കേ സിൽ വിധി പ്രസ്താവിക്കുന്നതിനായി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ശിക്ഷ വിധിക്കുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ ,കായംകുളം ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ കോടതി പരിസരത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതാദ്യമായാണ് കേരളത്തിൽ ഇത്രയധികം പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത്.
കേസിൽ അറസ്റ്റിലായ 15 പ്രതികളും എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. വിധിയിൽ സംതൃപ്തരാണെന്നായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചത്. പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴ തുകയിൽ 6 ലക്ഷം രൂപ രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക