വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. തീവെപ്പ് കേസിലെ പ്രതിയായ ഹൈദരാബാദ് മുർഷിദാബാദ് ചിക്കടപള്ളി മെഗാ മാർട്ട് റോഡ് നാരായണ സതീഷിനെയാണ് കോടതി വെറുതെ വിട്ടത്.
വടകര സിവിൽ സ്റ്റേഷൻ പരിസരത്തും നഗരത്തിലെ മറ്റൊരു സ്ഥലത്തുമുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധി സാക്ഷികളെ വിസ്തരിക്കുകയും ചെയ്തെങ്കിലും ഇയാളുടെ പേരിലുള്ള കുറ്റം തെളിയിക്കാൻ ആകാത്തതിനെ തുടർന്നാണ് ഇയാളെ കോടതി വെറുതെ വിട്ടത്.
2021 ഡിസംബർ 17ന് പുലർച്ചെ വടകര താലൂക്ക് ഓഫീസിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മൂന്ന് ദിവസത്തിനകം പോലീസ് അറസ്റ്റ് ചെയ്ത നാരായണ സതീഷ് കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. താലൂക്ക് ഓഫീസിലുണ്ടായ തീപിടുത്തത്തിൽ കെട്ടിടം മുഴുവൻ കത്തി വിലപ്പെട്ട രേഖകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഫയലുകൾ കത്തി നശിച്ചിരുന്നു. ഇതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ മറ്റു ഓഫീസുകളിലും എൽഐസി ഓഫീസ് കെട്ടിടത്തിലും തീവെപ്പ് ഉണ്ടായിരുന്നു.
വിദ്യാഭ്യാസ ഓഫീസ്, എൻ എച്ച് ലാൻഡ് അക്വിസിഷൻ ഓഫീസ്, എടോടിയിലെ എൽഐസി ഓഫീസ് കെട്ടിടം എന്നിവിടങ്ങളിൽ നടന്ന തീവെപ്പ് കേസുകളിൽ കുറ്റക്കാരൻ അല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാരായണ സതീഷിനെ ഇപ്പോൾ ജില്ല അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ജോജി തോമസ് വെറുതെവിട്ടത്. ലീഗൽ സർവീസ് അതോറിറ്റി നിയമിച്ച അഡ്വക്കേറ്റ് പി വി സത്യപ്രസാദാണ് പ്രതിക്കായി കോടതിയിൽ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക