സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തിൽ ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. സ്ത്രീകൾക്ക് ഉണ്ടാകുന്ന സ്തനാർബദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകൾക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഭാവിയിൽ സ്ത്രീകളിലെ കാൻസർ കണ്ടുപിടിക്കുന്നതിനുള്ള എച്ച്.പി.വി. സ്ക്രീനിംഗ്, പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്സിനേഷൻ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ വർഷവും ഫെബ്രുവരി നാലാം തീയതിയാണ് ലോക കാൻസർ ദിനമായി ആചരിക്കപ്പെടുന്നത്. ‘Close the Care Gap’ എന്നതാണ് ഈ വർഷത്തെ ക്യാൻസർ ദിന സന്ദേശം. കാൻസർ ചികിത്സയിലുള്ള വിടവ് നികത്തുക, എല്ലാവർക്കും കാൻസർ ചികിത്സയിൽ തുല്യമായ അവകാശം എന്നിവയാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.
കാൻസർ പരിചരണത്തിനും ചികിത്സയ്ക്കും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. നവകേരള കർമ്മ പദ്ധതി ആർദ്രം മിഷനിൽ പ്രധാന പദ്ധതികളിലൊന്നാണ് കാൻസർ പരിചരണം. കാൻസർ രോഗികളുടെ വർധനവ് മുന്നിൽ കണ്ട് അവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി സംസ്ഥാനത്ത് കാൻസർ കൺട്രോൾ സ്ട്രാറ്റജി നടപ്പിലാക്കിയിട്ടുണ്ട്. അധികദൂരം യാത്ര ചെയ്യാതെ കാൻസർ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 3 അപ്പെക്സ് കാൻസർ സെന്ററുകൾക്ക് പുറമേ 5 മെഡിക്കൽ കോളേജിലും സമഗ്ര കാൻസർ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ 25 ജില്ലാതല ആശുപത്രികളിലും കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. കൃത്യമായ കാൻസർ ചികിത്സ ഉറപ്പാക്കാൻ സ്റ്റാന്റേർഡ് ട്രീറ്റ്മെന്റ് ഗൈഡ്ലൈൻ പുറത്തിറക്കി. ചികിത്സ ഏകോപിപ്പിക്കാനായി ജില്ലാതല കാൻസർ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ചികിത്സയും രോഗനിർണയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് എല്ലാ സർക്കാർ കാൻസർ ചികിത്സാ കേന്ദ്രങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത് മറ്റ് സർക്കാർ ആശുപത്രികളിൽ വ്യാപിപ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക