കേരള സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക നിരസിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. സാംസ്കാരിക കേരളം സാഹിത്യകാരന്മാരോട് വിവേചനം കാട്ടുന്നുവെന്ന ആരോപണം വലിയതോതിൽ ചർച്ചയായതിന് പിന്നാലെയാണ് സാഹിത്യ അക്കാദമി കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്.
താൻ പ്രതിഷേധിച്ചതിന്റെ ലക്ഷ്യം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻ മാഷോ ഒന്നുമല്ല എന്ന് ചുള്ളിക്കാട് പറഞ്ഞു. ഫേസ്ബുക്കിൽ ചുള്ളിക്കാടിനെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്.
സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ തനിക്ക് നൽകിയ പ്രതിഫലത്തെ വിമർശിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് വലിയ ചർച്ചകൾക്കാണ് വഴി വച്ചത്. ഇതിനെ തുടർന്ന് തന്റെ നിലപാട് വ്യക്തമാക്കി ചുള്ളിക്കാട് വീണ്ടും രംഗത്തെത്തി.
ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഉദ്ധരിച്ച് സുഹൃത്ത് സിഐസിസി ജയചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം
” സാഹിത്യ അക്കാദമി എനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്കാവശ്യമില്ല.കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻമാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം.
മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്.
സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി വെളിപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്.
സാഹിത്യസമ്പർക്കത്തിന്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോൽസവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെയും ഞാൻ ആദരിക്കുന്നു.
സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക