കൊച്ചി: ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റി സ്ഥാപിക്കാൻ ഉന്നതതല യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
സ്ഥല പരിശോധന ഈ മാസം 17ന് നടക്കും. കളമശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം.60 കോടതികൾ ഉൾപ്പെടുന്ന പുതിയ ഹൈക്കോടതി മന്ദിരമാണ് നിർമിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി, നിയമ മന്ത്രി പി. രാജീവ്, റവന്യൂ മന്ത്രി കെ. രാജൻ, ഹൈക്കോടതി ജഡ്ജിമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, എ. മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ് എന്നിവരാണ് ഉന്നതതല യോഗത്തിൽ പങ്കെടുത്തത്.
ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാൻ നേരത്തെ തന്നെ ചർച്ച നടന്നിരുന്നു. 27 ഏക്കർ സ്ഥലം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കളമശ്ശേരിയിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമേ കൂടുതൽ സ്ഥലം ഏറ്റെടുത്ത് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ജൂഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.
ഹൈക്കോടതി ഉൾപ്പെടെയുള്ള നിയമസ്ഥാപനങ്ങൾ ഒരു കോമ്പൗണ്ടിൽ കൊണ്ടുവരാനാണ് പദ്ധതി. കളമശ്ശേരിയിലെ എച്ച്എംടിയുടെ സ്ഥലത്തായിരിക്കും ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുക. 25 ഏക്കർ ഇതിനായി വിനിയോഗിക്കാമെന്നാണ് പ്രാഥമിക ധാരണ.
ഹൈക്കോടതി കൂടാതെ ജഡ്ജിമാരുടെ വസതികൾ, അഭിഭാഷകരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറലും കോടതിയുമായി ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരുടെ ഓഫീസ്, ജുഡീഷ്യൽ അക്കാദമി തുടങ്ങിയ എല്ലാവിധ നിയമസംവിധാനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക