മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്ന ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി പരോൾ അനുവദിച്ചു. ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ സന്ദർശിക്കാനാണ് ഡൽഹി റോസ് അവന്യൂ കോടതി അനുമതി നൽകിയിരിക്കുന്നത്.
അസുഖബാധിതയായ ഭാര്യയെ കാണുന്നതിനായി ആഴ്ചയിൽ രണ്ടുദിവസം കസ്റ്റഡി പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസോദിയ കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ പരിഗണിച്ച പ്രത്യേക ജഡ്ജി എം കെ നാഗ്പാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് നൽകുകയും ചെയ്തു. പരോൾ ലഭിച്ചതിലൂടെ ഭാര്യയെയും അവരെ ചികിത്സിക്കുന്ന ഡോക്ടർമാരെയും സിസോദിയക്ക് കാണാൻ സാധിക്കും.
കഴിഞ്ഞവർഷം ഫെബ്രുവരി 26നാണ് മദ്യ നയ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് ഡൽഹി മന്ത്രിസഭയിൽ നിന്ന് ഫെബ്രുവരി 28ന് സിസോദിയ രാജിവെക്കുകയും ചെയ്തു. പിന്നീട് മാർച്ച് ഒൻപതിനാണ് ഇ ഡി സിസോദിയയെ അറസ്റ്റ് ചെയ്യുന്നത്.
തുടർന്ന് ഒക്ടോബർ 30ന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. 2023 നവംബറിൽ ദീപാവലിയോട് അനുബന്ധിച്ചാണ് ഭാര്യയെ കാണുന്നതിന് കോടതി സിസോദിയക്ക് ഇതിനുമുൻപ് പരോൾ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക