ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ ഫെബ്രുവരി 19ന് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും. ഫെബ്രുവരി 19ന് കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രിനഎന്നിവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കേസിൽ ഹൈറിച്ച് സ്ഥാപന ഉടമകളുടെ 212 കോടി രൂപ വില വരുന്ന സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഹൈറിച്ച് കമ്പനി ഉടമ പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ ചേർന്ന് ക്രിപ്റ്റോ കറൻസി വഴി 482 കോടി രൂപ സമാഹരിച്ചത്.
കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ച് കമ്പനി നടത്തിയത് എന്നും 1630 കോടി രൂപയുടെ തട്ടിപ്പാണ് കമ്പനിയുടേത് എന്നും പോലീസ് അന്വേഷണ റിപ്പോർട്ട് പറയുന്നുണ്ട്. നിയമപരം അല്ലാതെ ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണി ചെയിൻ നടത്തി നിക്ഷേപം സ്വീകരിച്ചെന്നും ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ മണി ചെയിൻ തട്ടിപ്പ് നടത്തി എന്നുമാണ് കേസ്.
വലിയതോതിൽ ലാഭം വാഗ്ദാനം ചെയ്ത് ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ ഇവർ നിക്ഷേപകരിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ഹൈറിച്ച് ഓൺലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ തൃശ്ശൂർ ജില്ലയിലെ ചേർപ്പ് പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ 680 ശാഖകളും കേരളത്തിൽ 78 ശാഖകളുമാണ് കമ്പനിക്ക് ഉള്ളത്. സാങ്കേതിക കാര്യങ്ങൾ നിരവധി ഉൾപ്പെട്ടതിനാൽ അന്വേഷണത്തിന് സാങ്കേതിക സഹായവും കൂടുതൽ സമയവും വേണമെന്ന് ചേർപ്പ് പോലീസ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക