തുടർച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്ന വയനാട് ജില്ലയിൽ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കും എന്ന് സംസ്ഥാന സർക്കാർ. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം.
കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ ഇതിനായി ഒരു സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഉടൻതന്നെ നിലവിലുള്ള അന്തർ സംസ്ഥാന ഔദ്യോഗിക തലയോഗം ചേരാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചിട്ടുള്ളത്.
വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെട്ടുള്ള നിയമപ്രശ്നങ്ങൾ നിയമ വകുപ്പും അഡ്വക്കേറ്റ് ജനറലും ചേർന്ന് പരിശോധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. റവന്യൂ, പോലീസ്, ഫോറസ്റ്റ് വകുപ്പുകൾ ചേർന്ന് വയനാട്ടിൽ കമാൻഡ് കൺട്രോൾ കൊണ്ടുവരും,രണ്ട് പുതിയ ആർആർടികൾ ഉടൻ പ്രവർത്തനമാരംഭിക്കും, മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും, പോലീസ്, വനം വകുപ്പ് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ആനയുടെയും മറ്റ് വന്യ മൃഗങ്ങളുടെയും വിവരങ്ങൾ അറിയിക്കുന്നതിനായി പബ്ലിക് അഡ്രസ് സംവിധാനം നടപ്പാക്കും, വന്യജീവി ആക്രമണത്തിൽ അവശേഷിക്കുന്ന നഷ്ടപരിഹാരം ഉടൻതന്നെ കൊടുത്തു തീർക്കും, വന്യജീവികളുടെ നിരീക്ഷണത്തിനായി കൂടുതൽ ഉപകരണങ്ങൾ സജ്ജമാക്കും തുടങ്ങി നിരവധി തീരുമാനങ്ങൾ ആണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിൽ എടുത്തിട്ടുള്ളത്.
വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നിൽക്കാനുള്ള കുടിശ്ശിക ഉടൻ നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതിർത്തിയിൽ തുടർച്ചയായി നിരീക്ഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനായി ഫെബ്രുവരി15ന് രാവിലെ വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല സമിതി യോഗത്തിൽ വനമന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ വി വേണു, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, വനംവകുപ്പ് മേധാവി ഗംഗ സിംഗ്, നിയമ വകുപ്പ് സെക്രട്ടറി കെജി സനൽകുമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി പുകഴേന്തി തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക