കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കലക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സംഭവം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു ഉത്തരവിലുണ്ട്.
ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പടക്കപ്പുരയില്‍ ഉണ്ടായിരുന്നവര്‍ക്കും സ്ഫോടക വസ്തുക്കള്‍ ഇറക്കാന്‍ സഹായിച്ചവര്‍ക്കുമാണ് പരിക്കേറ്റത്.
സമീപത്തെ വീടുകളിലുണ്ടായിരുന്നവർക്കും പരുക്ക് സംഭവിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പരുക്കറ്റവരെ ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്.
സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകൾ ഉണ്ടായിരുന്നു. ഇവരിൽ പലർക്കും ചെറിയ രീതിയിൽ പരുക്കേറ്റിട്ടുണ്ട്. കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക