ന്യൂഡല്‍ഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഡൽഹി,ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളിൽ രാത്രിയോടെ കർഷകർ എത്തി. ഇന്ന് രാവിലെ പത്ത് മണിക്ക് മാർച്ച് തുടങ്ങും.
പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി വൈകി കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയും പരാജയപ്പെട്ടതോയെയാണ് കർഷകർ മാർച്ചുമായി മുന്നോട്ട് പോയത്.
രാത്രിയും പുലർച്ചെയുമായി നൂറ് കണക്കിന് ട്രാക്ടറുകളാണ് ഡൽഹി ചലോ മാർച്ചിനായി പുറപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ സമ്മർദം കേന്ദ്ര സർക്കാരിന് മേൽ ചുമത്തുകയാണ് ലക്ഷ്യം.
കാലങ്ങളായി ഉന്നയിക്കുന്ന താങ്ങുവില, വിള ഇന്‍ഷുറന്‍സ്, കർഷകർക്ക് എതിരായ എഫ്ഐആർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷക സംഘനകൾ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. താങ്ങുവില നിയമപരമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
സംയുക്ത കിസാൻ മോർച്ചയടക്കം 200ഓളം കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ എപ്പോൾ വിളിച്ചാലും ചർച്ചയ്ക്ക് തയ്യാറാണെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. വിഷയം ചർച്ചയിലൂടെ തീർക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സർക്കാർ നിലപാട്.
മാർച്ചിനെ നേരിടാൻ ഹരിയാന- ഡൽഹി അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക