ഡൽഹി: വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തീരുമാനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തിൽ വ്യക്തിപരമായ തീരുമാനം ഇതിനോടകം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്രനേതൃത്വമാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി തലസ്ഥാനത്ത് എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. കേരളത്തിലെ രണ്ട് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ എൻഡിഎ സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ‘ഓരോ ലോക്സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി തയ്യാറാക്കി വരികയാണ്. ഘടകകക്ഷികളുടെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുളള ചർച്ചകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ദേശീയ കൗൺസിൽ യോഗം അവസാനിച്ചാൽ ഉടൻതന്നെ സ്ഥാനാർത്ഥികളുടെ വിവരങ്ങളടങ്ങിയ അന്തിമ പട്ടിക ഡൽഹിയിലേക്ക് കൈമാറുന്നതാണ്. എല്ലാ മണ്ഡലങ്ങളിലേക്കും മികച്ച സ്ഥാനാർത്ഥികളെയാണ് പരിഗണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരണ്ടിയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. നരേന്ദ്രമോദിയെ വിശ്വസിച്ച് ജനങ്ങൾ മുന്നോട്ടുവരും’- സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും: മന്ത്രിമാരുടെ സംഘം വയനാട്ടിലേയ്ക്ക്; മന്ത്രി എ കെ ശശീന്ദ്രൻ
വയനാട്: ദൗർഭാഗ്യകരമായ സംഭവങ്ങൾ വയനാട്ടിൽ ഉണ്ടാകുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പോളിന്റെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വിദഗ്ധ ചികിത്സക്കുള്ള ക്രമീകരണം ചെയ്തിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും. അദ്ദേഹത്തെ കോഴിക്കോട് എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ല. എന്നാൽ കുടുംബത്തിന്റെ പരാതി പരിശോധിക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വയനാട്ടിൽ ഉന്നതതല യോഗം ചേരും. മന്ത്രിതല സംഘം വയനാട് സന്ദർശിക്കും. ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമാരേയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക