വയനാട്: ദൗർഭാഗ്യകരമായ സംഭവങ്ങൾ വയനാട്ടിൽ ഉണ്ടാകുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പോളിന്റെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വിദഗ്ധ ചികിത്സക്കുള്ള ക്രമീകരണം ചെയ്തിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും. അദ്ദേഹത്തെ കോഴിക്കോട് എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ല. എന്നാൽ കുടുംബത്തിന്റെ പരാതി പരിശോധിക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വയനാട്ടിൽ ഉന്നതതല യോഗം ചേരും. മന്ത്രിതല സംഘം വയനാട് സന്ദർശിക്കും. ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമാരേയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രിയില്‍നിന്ന് കൃത്യമായ ചികിത്സ ലഭിച്ചിട്ടില്ലെന്നും ചികിത്സ വൈകിപ്പിച്ചെന്നും മരിച്ച പോള്‍ വി പിയുടെ മകള്‍ ആരോപിച്ചിരുന്നു. കൃത്യമായ ചികിത്സ വേഗത്തില്‍ ലഭിച്ചിരുന്നെങ്കില്‍ അച്ഛന് ജീവിച്ചിരിക്കുമായിരുന്നുവെന്നാണ് മകള്‍ പ്രതികരിച്ചത്.
അതേസമയം, ബേലൂർ മഗ്നയെ പിടികൂടാൻ ശ്രമം തുടരുകയാണ്. ദൗത്യം വിജയിക്കാത്തതിനാൽ മയക്കുവെടിവെക്കാൻ ശ്രമം തുടരും. ദൗത്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക