വയനാട് : വനംവന്യജീവി ആക്രമണത്തെ തുടർന്ന് നടക്കുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇപ്പോൾ അങ്ങോട്ടേക്ക്പോകില്ലെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ. വയനാട്ടിൽ കാണുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത് അക്രമാസക്തമാകുന്നത് കാര്യങ്ങൾ സങ്കീർണമാക്കുക മാത്രമാണ് ചെയ്യുന്നത്. താൻ വയനാട്ടിൽ പോയില്ലെന്ന ആരോപണം ശരിയാണ്. കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ട ആവശ്യമില്ല. ജനക്കൂട്ടത്തോടല്ല, ഉത്തരവാദപ്പെട്ട ആളുകളോടാണ് സംസാരിക്കേണ്ടത്. വികാരപരമായ അന്തരീക്ഷത്തിൽ ഇടപെടുന്നതിലും നല്ലത് ശാന്തമായിരിക്കുമ്പോൾ അവരെ കേൾക്കുന്നതാണ് നല്ലത്. പ്രശ്നങ്ങൾ ഇനിയും സങ്കീർണമാക്കാൻ ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഓരോ മണിക്കൂറിലും വയനാട്ടിലെ കാര്യങ്ങൾ വിലയിരുത്തും. ജനം അക്രമാസക്തമായിരിക്കുമ്പോൾ പ്രശ്ന പരിഹാരം നടക്കില്ല. തന്നെ തടയാൻ പാടില്ല എന്ന നിലപാട് താൻ എടുക്കില്ലെന്നും എ കെ ശശീന്ദ്രൻ വിശദീകരിച്ചു.
അതേ സമയം, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി. രാവിലെ 7.45 ഓടെ അജീഷിന്റെ വീട്ടിലെത്തിയ രാഹുല്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ജില്ലയിലെ മറ്റു മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ശേഷം കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച വാച്ചർ പോളിന്റെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധി പുറപ്പെട്ടു. 8.30 ഓടെ വയനാട്ടിലെ പാക്കത്തുള്ള പോളിന്റെ വീട്ടിൽ രാഹുല്‍ ഗാന്ധിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക