ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ ദമ്പതികളിൽ ഒരാൾ ഇഡി ഓഫീസിൽ ഹാജരായി. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ കമ്പനി ഉടമ കെ ഡി പ്രതാപൻ ആണ് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായത്. മണി ചെയിൻ തട്ടിപ്പിലൂടെ 1693 കോടി രൂപയോളം തട്ടിയെടുത്തു എന്നാണ് ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കെതിരെയുള്ള കേസ്.
കേസുമായി ബന്ധപ്പെട്ട തൃശ്ശൂരിലുള്ള ഇവരുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം റീഡിന് എത്തുന്നു എന്ന വിവരമറിഞ്ഞ് ഒളിവിൽ പോയ ഇരുവരും കേസ് പരിഗണിക്കുന്നതിനിടെ ഇന്ന് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചിരുന്നു. കമ്പനി ഉടമ കെ ഡി പ്രതാപൻ ഇഡി ഓഫീസിൽ ഹാജരായെങ്കിലും ഇയാളുടെ ഭാര്യ ശ്രീന ഹാജരായില്ല.
മണി ചെയിൻ തട്ടിപ്പ് നടത്തി എന്ന കേസിനു പുറമേ ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളായ ദമ്പതികൾ 1157 കോടി രൂപയുടെ നിക്ഷേപം ഒടിടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ കോടികളുടെ ലാഭം നേടാം എന്ന് വ്യാമോഹിപ്പിച്ച് നിക്ഷേപം സ്വീകരിച്ചിട്ടുണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഇത്തരത്തിൽ പ്രതികൾ തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയിട്ടുണ്ടെങ്കിലും നൂറുകോടി രൂപയുടെ പ്രാഥമിക വിവരം മാത്രമാണ് അന്വേഷണസംഘത്തിന് ഇതുവരെ ലഭ്യമായിട്ടുള്ളത്. ആകെ 212 കോടി രൂപ ഇ ഡി മരവിപ്പിക്കുകയും ചെയ്തു. ബാക്കി തുക കൂടി കണ്ടു കെട്ടാത്തപക്ഷം തെളിവുകൾ നശിപ്പിക്കപ്പെടാനും തട്ടിയെടുത്ത പണം ഒളിപ്പിക്കാനും പ്രതികൾ ഉപയോഗിക്കും എന്നും കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക