കുപ്രസിദ്ധ അധോലോക നേതാവ് അമീർ ബാലാജ് ടിപ്പു വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാനിലെ പ്രധാന നഗരമായ ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോക സംഘത്തിന്റെ നേതാവും ലാഹോറിലെ വൻകിട ചരക്ക് ഗതാഗത ശൃംഖലയുടെ ഉടമയും കൂടിയാണ് അമീർ ബാലാജ് ടിപ്പു.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ചുങ് മേഖലയിൽ വച്ചാണ് അമീർ ബാലാജിക്ക് വെടിയേറ്റത്. കൂടെയുണ്ടായിരുന്നവർ നടത്തിയ പ്രത്യാക്രമണത്തെ തുടർന്ന് അമീറിന് നേരെ വെടിയുതിർത്ത ആക്രമിയും കൊല്ലപ്പെട്ടതായാണ് ലഭ്യമാകുന്ന വിവരം. പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിവാഹ ചടങ്ങിനിടെ ആക്രമി അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം.
വെടിയേറ്റ അമീറിനെ ഉടൻതന്നെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമീർ മരണപ്പെട്ട വാർത്ത അറിഞ്ഞതോടെ കടുത്ത പ്രതിഷേധവുമായി ആശുപത്രി പരിസരത്ത് ഒത്തുചേർന്ന അയാളുടെ അനുയായികൾ മുദ്രാവാക്യം വിളിക്കുകയും അലറി കരയുകയും ചെയ്തു.
2010ൽ അലാമ ഇക്ബാൽ വിമാനത്താവളത്തിൽ വച്ചായിരുന്നു അമീറിന്റെ പിതാവ് ആരിഫ് അമീർ എന്ന ട്രക്കൻവാല എതിരാളികളുടെ ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അമീറിന്റെ പിതാവിന് പുറമേ മുത്തച്ഛനും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക