തൃശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ആനയോട്ടത്തിൽ ഗോപി കണ്ണൻ ജേതാവായി. ഇത് ഒന്‍പതാം തവണയാണ് ഗോപി കണ്ണന് ഒന്നാമതെത്തുന്നത്. ദേവദാസ്, രവികൃഷ്ണൻ, ഗോപി കണ്ണൻ എന്നീ ആനകളായിരുന്നു ആനയോട്ടത്തില്‍ പങ്കെടുത്തത്.
ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ചതോടെ ആനകൾക്കണിയിക്കാനുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് ഓടാന്‍ തയ്യാറായി നിർത്തിയ ആനകളുടെ അടുത്തേക്ക് ഓടി.
മണികൾ ആനകള്‍ക്ക് അണിയിച്ച ശേഷം മാരാർ ശംഖ് ഊതിയതോടെ ആനകൾ ക്ഷേത്രം ലക്ഷ്യമാക്കിയുള്ള ഓട്ടത്തിലായി. ക്ഷേത്ര ഗോപുരത്തിലേക്ക് ആദ്യം ഓടിയെത്തിയ ഗോപി കണ്ണനെ വിജയിയായതായി പ്രഖ്യാപിച്ചു.
ഓട്ടത്തിന്റെ തുടക്കം മുതലേ ഗോപികണ്ണനായിരുന്നു മുന്നില്‍. ആവേശക്കുതിപ്പില്‍ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ച ഗോപി കണ്ണന് ആചാരപ്രകാരമുള്ള ഏഴ് പ്രദക്ഷിണം വെച്ച് ഗുരുവായൂരപ്പനെ വണങ്ങി ചടങ്ങ് പൂര്‍ത്തിയാക്കി.
ഉത്സവ ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന ശ്രീഭൂതബലി എഴുന്നള്ളിപ്പിന് ഗോപി കണ്ണനാണ് ഭഗവാന്റെ തങ്കത്തിടമ്പേറ്റുക. തൃശൂരിലെ പ്രമുഖ വ്യവസായി നന്തിലത്ത് എം ജി ഗോപാലകൃഷ്ണൻ നടയിരുത്തിയ ആനയാണ് ഗോപീ കണ്ണൻ.
ഇക്കുറി പത്ത് ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. കൊമ്പന്മാരായ ദേവദാസ്, ഗോപീകണ്ണൻ, രവികൃഷ്ണൻ എന്നിവരാണ് മുൻനിരയിൽ നിന്ന് ഓട്ടമാരംഭിച്ചത്.
കുഭമാസത്തിലെ പൂയം നക്ഷത്രത്തിലാണ് ഉത്സവം കൊടിയേറുന്നത്. ക്ഷേത്രം തന്ത്രിമാർ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന താന്ത്രിക കർമങ്ങൾക്ക് ശേഷം തന്ത്രി നമ്പൂതിരിപ്പാട് മൂലവിഗ്രഹത്തിൽ നിന്ന് ചൈതന്യം ആവാഹിച്ച സപ്തവർണ കൊടി സ്വർണധ്വജത്തിൽ കൊടിയേറ്റുന്നതോടെയാണ് തിരുവുത്സവത്തിന് തുടക്കമാകുക.
ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതൽ ഭഗവാന്റെ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വർണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവയ്ക്കും. 29-നാണ് ഭഗവാന്റെ പള്ളിവേട്ട. മാർച്ച് ഒന്നിന് ആറാട്ടിന് ശേഷം സ്വർണക്കൊടി മരത്തിലെ സപ്തവർണക്കൊടി ഇറക്കത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.
ഈ വർഷത്തെ തിരുവുത്സവം ഇന്ന് കൊടിയേറി മാർച്ച് ഒന്നിന് ആറാട്ടോടെയാണ് സമാപിക്കുക. രാത്രി എട്ട് മണിയ്ക്കും 12നും ഇടയിലാണ് തൃക്കൊടിയേറ്റം. മാർച്ച് ഒന്നിന് രാത്രി 10 മണിയ്ക്കും 11 മണിയ്ക്കും ഇടയിലാണ് ആറാട്ട്. രാത്രി 11 മണിമുതൽ മുതൽ കിഴക്കേ ഗോപുരത്തിലൂടെ എതിരേൽപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക