തിരുവനന്തപുരം: ചാക്കയിൽനിന്ന് രണ്ടുവയസ്സുള്ള കുട്ടി കാണാതായ സംഭവത്തിൽ ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിൾ ശേഖരിച്ചു. സാമ്പിൾ പോലീസിന്റെ ഫൊറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിക്കും. കുഞ്ഞിന്റെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രക്തത്തിൽ മദ്യത്തിന്റെ സാമ്പിൾ അടങ്ങിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും. കുഞ്ഞിനെ വിൽപ്പനയ്ക്കു കൊണ്ടുവന്നതാണോയെന്നതും അന്വേഷണപരിധിയിലുണ്ട്.
കുഞ്ഞ് എങ്ങനെ പൊന്തക്കാട്ടിലെ ഓടയിൽ വന്നു എന്നതിൽ അന്വേഷണസംഘത്തിന് ഇതുവരെയും വ്യക്തതയില്ല. ആരെങ്കിലും കൊണ്ടിട്ടതാണോയെന്ന കാര്യം പോലീസിന് ഇപ്പോഴും ഉറപ്പിക്കാൻ കഴിയുന്നില്ല. കുഞ്ഞിന്റെ ശരീരത്തിൽ പോറലേറ്റ പാടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് കുഞ്ഞ് ഓടയിലെത്തിയതെന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുവെന്നും അന്വേഷണം പുരോഗമിക്കുന്നതായും ഡി.സി.പി. നിധിൻ രാജ് അറിയിച്ചു.
അന്വേഷണം അവസാനിക്കുന്നതുവരെ കുഞ്ഞ് തലസ്ഥാനത്തു തുടരണമെന്ന് ബന്ധുക്കൾക്ക് പോലീസ് നിർദേശം നൽകി. കുഞ്ഞ് പൊന്തക്കാട്ടിലേക്ക് സ്വയം നടന്നുപോകില്ലെന്നാണ് അച്ഛൻ പറയുന്നത്. കിടക്കുന്ന സ്ഥലം വിട്ട് ഇതേവരെ കുഞ്ഞ് ഇങ്ങോട്ടും പോയിട്ടില്ല. കുഞ്ഞ് റെയിൽവേ ട്രാക്കിനു സമീപത്തേക്കു പോയിട്ടില്ലെന്നും അച്ഛൻ പറയുന്നു. സംഭവത്തിൽ കൂട്ടത്തിലുള്ളയാളുകളെ സംശയിക്കുന്നില്ലെന്നും കുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കി. നാടോടിസംഘങ്ങളെ കേന്ദ്രീകരിച്ചും സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക