കോഴിക്കോട്: കൊയിലാണ്ടി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിവി സത്യനാഥൻ മനപൂര്‍വം തന്നെ അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് അഭിലാഷിന്റെ മൊഴിയിൽ വ്യക്തമാക്കുന്നത്. പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്തിയത് കൂടാതെ മറ്റു പാർട്ടിക്കാരിൽ നിന്ന് മർദനമേറ്റ സംഭവത്തിൽ സംരക്ഷിച്ചില്ല. സംരക്ഷിച്ചില്ലെന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ഉണ്ടായി. ഇത് വൈരാഗ്യത്തിലേക്ക് നയിച്ചെന്ന് അഭിലാഷിന്റെ മൊഴിയിലുണ്ട്. റിമാന്‍ഡ് റിപ്പോർട്ടിലാണ് അഭിലാഷിന്റെ മൊഴിയിലെ വിശദ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, അഭിലാഷ് കൊല ചെയ്യാൻ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗൾഫിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതിനിടെ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന് വേണ്ടി ഇന്ന് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കൊയിലാണ്ടി കോടതിയിലാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകുക. കഴിഞ്ഞ ദിവസം രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുവച്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കടുത്ത വ്യക്തി വൈരാഗ്യം കാരണമാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിലുൾപ്പെടെ കൂടുതൽ വ്യക്തതക്ക് വേണ്ടിയാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക