തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പില്‍ തീപകര്‍ന്നു. പത്തരയ്ക്കാണ് നേരത്തെ ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും വൈകിയാണ് തുടങ്ങിയത്. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില്‍ നിന്നും ദീപം ക്ഷേത്ര മേല്‍ശാന്തി വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് കൈമാറിയത്. ക്ഷേത്ര നടപന്തലിൽ സജ്ജമാക്കിയ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. ഇതിൽ നിന്നാണ് ക്ഷേത്രത്തിന് മുന്‍വശത്തുള്ള അടുപ്പില്‍ തീപകർന്നത്.
2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത് 300 ശാന്തിക്കാരെയാണ്.
രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
അതേസമയം, ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. വരുന്ന മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകി. ദേവീ സന്നിധിയിൽ അടുപ്പുകൂട്ടി പുണ്യദിനത്തിനായി കാത്തിരിക്കുകയാണ് ആയിരക്കണക്കിന് ഭക്തർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക