സംസ്ഥാനത്തെ അഞ്ചു വയസ്സിന് താഴെയുള്ള 23.28 ലക്ഷം കുട്ടികളെ ലക്ഷ്യമിട്ട് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് മൂന്ന് ഞായറാഴ്ച നടക്കും. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി 5 വയസ്സിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച സംസ്ഥാനത്തെ ബൂത്തുകൾ വഴി പൾസ്പോളിയോ തുള്ളി മരുന്ന് നൽകുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. 2371 ബൂത്തുകൾ ആണ് ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. 1564 സൂപ്പർവൈസർമാർക്കും 46,942 വോളണ്ടിയർമാർക്കും ഇതിനായി പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
മാർച്ച് മൂന്നിന് ശേഷം മാർച്ച് 4, 5 തീയതികളിൽ അഞ്ചുവയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തുള്ളിമരുന്ന് നൽകി എന്നു ഉറപ്പാക്കുന്നതിനായി വോളണ്ടിയർമാർ വീടുകളിൽ സന്ദർശനം നടത്തുകയും ചെയ്യും. ഭവന സന്ദർശന വേളയിൽ എന്തെങ്കിലും കാരണവശാൽ മാർച്ച് മൂന്നിന് തുള്ളി മരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
എല്ലാ രക്ഷ കർത്താക്കളും അഞ്ചു വയസ്സ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളി മരുന്ന് നൽകി പോളിയോ നിർമാർജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മാർച്ച് മൂന്നിന് രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പോളിയോ ബൂത്തുകൾ പ്രവർത്തിക്കും.
പോളിയോ നൽകുന്നതിനായി സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകളെ കൂടാതെ ബസ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളും വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകളും പ്രയോജനപ്പെടുത്താവുന്നതാണ്.
സംസ്ഥാനത്ത് സന്നദ്ധ സംഘടനകൾ, വിവിധ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പൂർണ്ണ സഹകരണത്തോടെയാണ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക