കിൻഫ്ര പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചതിന് ഹൈബി ഈഡൻ എംപിക്കും എംഎൽഎമാരായ ഉമ തോമസ്, അൻവർ സാദത്ത് എന്നിവർക്കെതിരെയും പോലീസ് കേസ് എടുത്തു. ആലുവയിലെ കിൻഫ്ര പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചതിനാണ് ജനപ്രതിനിധികൾക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഇവരെ കൂടാതെ കണ്ടാലറിയാവുന്ന മറ്റ് 100 പേർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. 45 എം എൽ ഡി കുടിവെള്ള പൈപ്പ് ലൈൻ കിൻഫ്രയുടെ വ്യാവസായിക ആവശ്യത്തിന് കൊണ്ടുപോകുന്നതിനെതിരെയാണ് ആലുവയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമരം നടത്തിയത്.
പൈപ്പ് ഇടാൻ എടുത്ത കുഴിയിൽ ഇറങ്ങി നിന്നുകൊണ്ട് ജനപ്രതിനിധികളടക്കം പ്രതിഷേധം നടത്തിയതിനെ തുടർന്ന് വൻ പോലീസ് സുരക്ഷയിൽ തോട്ടുമുഖത്ത് കഴിഞ്ഞദിവസം രാവിലെ ആരംഭിച്ച പൈപ്പിടൽ താൽക്കാലികമായി നിർത്തിവയ്ക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.
പ്രതിഷേധം ശക്തമായതോടെയാണ് ആലുവയിലെ എടയപ്പുറം- കൊച്ചിൻ ബാങ്ക് റോഡിൽ അഞ്ചു മീറ്ററോളം നീളത്തിലും മൂന്നു മീറ്റർ ആഴത്തിലും എടുത്ത കുഴിയിൽ പൈപ്പിടൽ നടത്തുന്നത് താൽക്കാലികമായി നിർത്തിവച്ചത്.
പൈപ്പിടൽ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നുവെങ്കിലും സമരം മൂലം തടസ്സപ്പെട്ടതോടെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കിൻഫ്ര കത്ത് നൽകിയിരുന്നു. പ്രതിഷേധത്തിനായി എംഎൽഎമാരായ അൻവർസാദത്ത്, ഉമാ തോമസ്, ടി ജെ വിനോദ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക