ദിവസം കഴിയുന്തോറും സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. വളരെയധികം ഉയർന്ന ചൂടാണ് സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട് എന്നും ജാഗ്രത പാലിക്കണമെന്നുമുള്ള നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാനത്തെ ജനങ്ങൾക്കായി നിരവധി ജാഗ്രത നിർദേശങ്ങൾ ആണ് ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയിരിക്കുന്നത്.
പ്രധാനപ്പെട്ട ജാഗ്രത നിർദേശങ്ങൾ ഇവയാണ്;
- പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- ശുദ്ധജലം പരമാവധി കുടിക്കാൻ ശ്രദ്ധിക്കുക
- ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക
- മദ്യം കാപ്പി ചായ കാർബണേറ്റഡ് ശീതള പാനീയങ്ങൾ എന്നിങ്ങനെ നിർജലീകരണത്തിന് ഇടയാക്കുന്നവ പകൽ സമയത്ത് ഒഴിവാക്കുക
- പകൽസമയത്ത് പുറത്തിറങ്ങുമ്പോൾ അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതിനും കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കുക
- ധാരാളമായി പഴങ്ങളും പച്ചക്കറികളും കഴിക്കുക.
- സംഭാരം ലായനി എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കുക
- പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പുവരുത്തുക
- കുട്ടികൾക്ക് കൂടുതൽ വെയിൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയ ക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണെന്നും കുട്ടികളുടെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 മണി മുതൽ മൂന്നുമണിവരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
- പഞ്ചായത്ത് അധികൃതരോടും അംഗനവാടി ജീവനക്കാരോടുംഅംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
- കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ ഉണ്ടാകുന്നതിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
- പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക