തിരുവനന്തപുരം: ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് നാളെ മുതൽ തുടക്കം. ഒൻപത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
4,14,159 വിദ്യാർത്ഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർത്ഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും. 2,017 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ 1,994 പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും എട്ട് കേന്ദ്രങ്ങൾ വീതം ഗൾഫ് മേഖലയിലും ലക്ഷദ്വീപിലുമാണ്. ആറ് പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലും സജ്ജമാക്കിയിട്ടുണ്ട്.
ഏപ്രിൽ ഒന്ന് മുതലാകും മൂല്യനിർണയം. മൂല്യനിർണ്ണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകളാണ് സജ്ജമാക്കിയത്.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ,ഇൻവിജിലേറ്റർമാരെയും നിയമിച്ച് ഉത്തരവായി. ഹയർ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും ഇരുപത്തിയഞ്ച് ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ സജ്ജീകരിച്ചു. ഏപ്രിൽ 1 മുതൽ ആണ് മൂല്യനിർണയം ആരംഭിക്കുക. 26000ൽ അധികം അധ്യാപകരുടെ സേവനം ഇതിനായി ആവശ്യമാണ്.
മാർച്ച് 4 മുതലാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിൽ 2971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്.
കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 എന്നിങ്ങനെയാണ് 2,971 കേന്ദ്രങ്ങൾ. പരീക്ഷാ നടപടികൾ ക്രമപ്രകാരം നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് വകുപ്പ് തലത്തിൽ സംസ്ഥാന, ജില്ലാതല സ്ക്വാഡുകൾക്ക് രൂപം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.
പരീക്ഷ എഴുതുന്ന കുട്ടികൾ റഗുലർ വിഭാഗത്തിൽ 4,27,105, പ്രൈവറ്റ് വിഭാഗത്തിൽ 118, അങ്ങനെ ആകെ ആൺകുട്ടികൾ 2,17,525, ആകെ പെൺകുട്ടികൾ 2,09,580 ആണ്. മലയാളം മീഡിയത്തിൽ പരീക്ഷ എഴുതുന്നത് 1,67,772 വിദ്യാർഥികൾ. ഇംഗ്ലീഷ് മീഡിയത്തിൽ 2,56,135 വിദ്യാർഥികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക