വയനാട്: വൈത്തിരി വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയിൽ പ്രതികളെ സംരക്ഷിക്കുന്നത് സിപിഐഎമ്മെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികള്‍ അല്ലെന്നും കുടുംബം ആരോപിക്കുന്നു. നീതി തേടി മാതാപിതാക്കള്‍ സമരം നടത്താൻ ഒരുങ്ങുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് ഇറങ്ങുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. 12 പ്രതികളെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് പോകുന്നതെന്നാണ് കുടുംബം പറയുന്നത്. ഒളിവിലാണെന്ന് പറയുന്ന പ്രതികള്‍ കോളേജിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമെന്നും കുടുംബം വെളിപ്പെടുത്തുന്നു.
ഇതിനിടെ മരിച്ച സിദ്ധാര്‍ത്ഥിന്റെ അമ്മാവനും കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥിയുമായി നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി. വളരെ മൃഗീയമായാണ് സിദ്ധാര്‍ത്ഥിനെ വിദ്യാർത്ഥികൾ മര്‍ദ്ദിച്ചതെന്നാണ് ഫോൺ കോളിൽ നിന്ന് വ്യക്തമാകുന്നത്. മര്‍ദ്ദിച്ചവരുടെ പേരുകളും ഇതില്‍ പരാമർശിക്കുന്നു. എസ്എഫ്ഐ പൂക്കോട് വെറ്റിനറി യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, എക്സിക്യൂട്ടീവ് അംഗമായ അക്ഷയ് എന്നിവരുടെ പേരുകൾ സംഭാഷണത്തിൽ പരാമര്‍ശിക്കുന്നുണ്ട്.
ഹോസ്റ്റലില്‍ വെച്ച് എല്ലാവരും കണ്ടുനിൽക്കേ മൃഗീയമായി പട്ടിയെ തല്ലുന്നത് പോലെയാണ് സിദ്ധാര്‍ത്ഥിനെ തല്ലിയതെന്നും വരുന്നവനും പോകുന്നവനുമൊക്കെ ബെല്‍റ്റുകൊണ്ടും വയറു കൊണ്ടമെല്ലാം അടിച്ചെന്നുമാണ് ശബ്ദരേഖയില്‍ വിദ്യാര്‍ത്ഥി പറയുന്നത്. തല്ലിയ ആളുകളുടെ പേര് അറിയാമെന്നും ശബ്ദരേഖയിൽ വ്യക്തമാക്കുന്നു. കാശിനാഥന് 19 ബാച്ച്, സിഞ്ചോ 20 ബാച്ച്, അരുണ്‍ കേളോത്ത് 19 ബാച്ച്, ആസിഫ് ഖാൻ 20 ബാച്ച്, മല് ഇഹ്സാന്‍ 20 ബാച്ച്, അഖില്‍ പി എച്ച് ഡി ചെയ്യുന്നു എന്നി പേരുകളും വിവരങ്ങളുമാണ് ശബ്ദ രേഖയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക