തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനകത്തെ ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം ആത്മഹത്യയെ തുടര്‍ന്ന് ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. തൂങ്ങി മരണം നടന്നതിന് തെളിവായി വാട്ടര്‍ ടാങ്കിനുള്ളിലേക്ക് കെട്ടിയ കയര്‍ പൊലീസ് കണ്ടെടുത്തു.
ശരീരം അഴുകി അസ്ഥികള്‍ നിലത്ത് വീണതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അസ്ഥികൂടത്തിനടുത്ത് ബാഗും ഒരു ഷര്‍ട്ടുമുണ്ട്. അസ്ഥികൂടം പുരുഷന്റേതാണെന്ന വിലയിരുത്തലിലാണ് ഇപ്പോൾ പൊലീസ് ഉള്ളത്. ഫോറന്‍സിക് സംഘം വാട്ടര്‍ ടാങ്കിനുള്ളില്‍ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കാര്യവട്ടം കാമ്പസിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തിയത്.
ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കാണുന്നത്. ഉടന്‍ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസും കഴക്കൂട്ടം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തുടർപരിശോധന നടത്തി.
15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തുന്നത്. പ്രദേശം മുഴുവനും കാടുപിടിച്ചു നിലയിലായതിനാൽ ആരും അങ്ങോട്ട് പോകാറില്ല. വേണ്ടത്ര സുരക്ഷയില്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാന്‍ കഴിയാതെ ഫയര്‍ഫോഴ്സ് കഴിഞ്ഞ ദിവസം തിരികെ മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക