കേന്ദ്രനിർദ്ദേശം ഇത്തവണയും കേരളം നടപ്പാക്കില്ല. സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി 5 വയസ്സ് തന്നെയായി തുടരും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചിൽ നിന്നും 6 ആക്കി മാറ്റുന്നത് സാമൂഹിക പ്രത്യാഘാതത്തിന് കാരണമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കഴിഞ്ഞവർഷവും കേന്ദ്രം ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി 6 ആക്കണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും കേരളം തള്ളിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2023 ലാണ് ആദ്യമായി ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികളുടെ കുറഞ്ഞ പ്രായം 6 അതിൽ കൂടുതലോ ആക്കണമെന്ന് നിർദ്ദേശം നൽകിയത്. ഈ വർഷം വീണ്ടും അടുത്ത അധ്യയന വർഷം മുതൽ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതിൽ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കർശന നിർദ്ദേശം നൽകിയിരുന്നു.
അതേസമയം സംസ്ഥാനത്ത് ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷകൾക്ക് നാളെ ആരംഭിക്കും. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് നാലിനും ആരംഭിക്കും. 4,27,105 വിദ്യാർഥികൾ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ എഴുതുമ്പോൾ 2971 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
4,14,151 വിദ്യാർഥികൾ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതുമ്പോൾ 4,41,213 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷ എഴുതുന്നത്. ഹയർസെക്കൻഡറി അധ്യാപക സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിലും പരീക്ഷ ഡ്യൂട്ടി മുൻ പ്രകാരം നടപ്പാക്കുമെന്നും അധ്യാപകർക്ക് ഒരു കാരണവശാലും സർവീസ് ബ്രേക്ക് വരില്ലെന്നും ഹയർസെക്കൻഡറി മോഡൽ പരീക്ഷ ചോദ്യപേപ്പർ ചോർന്നത് ഗൗരവമായി കാണുന്നുവെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക