കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടെതാണെന്ന് സംശയം. തലശ്ശേരിയിൽ നിന്നും 2017 മുതൽ കാണാതായ വ്യക്തിയുടേതാണ് അസ്ഥികൂടം എന്ന സംശയത്തിലാണ് പോലീസ്. അസ്ഥികൂടം കണ്ടെത്തിയതിന്റെ പരിസരത്തു നിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ പോലീസ് അന്വേഷണം നടത്തുന്നത്.
ഡ്രൈവിംഗ് ലൈസൻസ് ഉടമയുടെ ബന്ധുക്കളെ ചെന്നൈയിൽ എത്തി കണ്ട് പോലീസ് മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്. തലശ്ശേരിയിൽ നിന്നും 2017 മുതൽ കാണാതായ യുവാവിന്റെ മാതാപിതാക്കൾ അന്വേഷണവുമായി സഹകരിക്കുന്നതിനായി തിരുവനന്തപുരത്തെത്തും. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ലഭിച്ച അസ്ഥി കഷ്ണങ്ങൾ വിശദമായ പരിശോധനയ്ക്കും വിധേയമാക്കും. കാര്യവട്ടം സർവകലാശാല ക്യാമ്പസിലെ ജീവനക്കാരനാണ് പഴയ വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കഴിഞ്ഞദിവസം കണ്ടെത്തുന്നത്.
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാൽ പോലീസും ഫയർഫോഴ്സും ചേർന്ന് അസ്ഥികൂടം പുറത്തെടുക്കുന്നതിനായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സാന്നിധ്യത്തിൽ ഇന്നലെ രാവിലെയാണ് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് 15 അടി താഴ്ചയിൽ നിന്ന് അസ്ഥികൂടം പുറത്തെടുത്തത്. ടാങ്കിൽ നിന്ന് അസ്ഥികൂടത്തോടൊപ്പം ഷർട്ടിന്റെയും പാന്റിന്റെയും അംശങ്ങളും തൊപ്പി, ടൈ, റീഡിങ് ഗ്ലാസ് എന്നിവയും കണ്ടെത്തിയിരുന്നു.
ചെറിയ ഒരു സ്റ്റൂളും കയറും സമീപത്തു നിന്ന് ലഭിക്കുകയും ചെയ്തു. തലശ്ശേരി സ്വദേശിയായ അവിനാശിന്റെ പേരിലുള്ളതാണ് അസ്ഥികൂടത്തിന് സമീപത്തു നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസൻസ്. ഡ്രൈവിംഗ് ലൈസൻസിലെ വിലാസത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആ വിലാസത്തിലുള്ള വീട് കണ്ടെത്താനായില്ല. കൊച്ചി ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ട് ഉള്ള ആളാണ് ലൈസൻസ് ഉടമ അവിനാശ്.
വർഷങ്ങൾക്കു മുൻപ് ഇയാളുടെ കുടുംബം ചെന്നൈയിലേക്ക് താമസം മാറിയതായും പോലീസിന് വിവരം ലഭിച്ചു. അസ്ഥികൂടത്തിന് ഒരു വർഷത്തിലേറെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത കഴക്കൂട്ടം പോലീസ് അസ്ഥികൂടം ആരുടേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധനയടക്കമുള്ള വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക